പി. ചിദംബരത്തിന്‍റെയും മകന്റെയും വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്
May 17, 2022
പി ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ റെയ്ഡ്
ന്യുഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ വീടുകളിലും ഓഫീസുകളിലും സിബിഐ റെയ്ഡ്. ഡല്‍ഹി, മുംബൈ, ചെന്നൈ, ശിവഗിരി എന്നിവിടങ്ങളിലെ വീടുകളിലാണ് പരിശോധന.
വിദേശനാണ്യ വിനിമയ ചട്ടത്തിന്‍റെ ലംഘനത്തിനു സിബിഐ കാര്‍ത്തി ചിദംബരത്തിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്‍തിട്ടുണ്ട്. 2010-14 കാലയളവില്‍ പഞ്ചാബിലെ ഒരു പവര്‍ പ്രോജക്റ്റിനായി ഒരു കമ്പനിക്ക് പ്രോജക്റ്റ് വിസ നല്‍കാന്‍ സഹായിച്ചുവെന്നതാണ് കേസ്.
ചിദമ്പരത്തിന്റെ മകൻ കാര്‍ത്തിയും അദ്ദേഹത്തിന്റെ കൂട്ടാളി ഭാസ്‌കരമാനും മറ്റുള്ളവരും ചേര്‍ന്നു നടത്തുന്ന സ്ഥാപനങ്ങളിലും പരിശോധന നടക്കുന്നുണ്ട്. ചിദംബരത്തിന്റെയും മകന്റെയും വീടുകളിലും ഓഫീസുകളിലുമടക്കം ഒന്‍പത് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ചെന്നൈയിലെ ചിദംബരത്തിന്റെ വീടിനു മുന്നില്‍ പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പി. ചിദംബരം ധനമന്ത്രിയായിരിക്കെ ഐഎന്‍എക്സ് മീഡിയയ്ക്ക് വേണ്ടി 305 കോടി രൂപയുടെ വിദേശഫണ്ട് സ്വീകരിച്ചതുള്‍പ്പെടെ നിരവധി കേസുകളില്‍ കാര്‍ത്തി ചിദംബരത്തിനെതിരേ അന്വേഷണം നടക്കുന്നുണ്ട്. 2017ല്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും കേസെടുത്തിരുന്നു