മഴ തുടരുന്ന സാഹചര്യം :വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കും
May 17, 2022
മഴ തുടര്‍ന്നാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കും,
തൃശൂര്‍: രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം വന്ന പൂരം വലിയ ആവേശത്തോടെയാണ് പൂരപ്രേമികള്‍ തൃശൂര്‍ നഗരിയില്‍ ആഘോഷിക്കാൻ തീരുമാനിച്ചത്. .
എന്നാല്‍ പൂരത്തിന്റെ മുഴുവന്‍ ആവേശവും ഉള്‍ക്കൊള്ളുന്ന വെടിക്കെട്ട് നടത്താന്‍ സാധിക്കാത്തതിന്റെ നിരാശയിലാണ് അവര്‍ മടങ്ങിയത്. മഴ അപ്രതീക്ഷിതമായി എത്തിയതാണ് വെടിക്കെട്ട് നീണ്ടുപോകാന്‍ കാരണമായത്. ഇതോടെ അത്യുഗ്ര പ്രഹരശേഷിയുള്ള വെടിക്കോപ്പുകള്‍ സൂക്ഷിക്കുകയെന്നത് ജില്ലാ ഭരണകൂടത്തിനും പൊലീസിനും വലിയ തലവേദനയായി മാറിയിരിക്കുകയാണ്. അധികനാള്‍ സൂക്ഷിക്കാന്‍ സാധിക്കാത്തവയും തണുപ്പും ചൂടും അധികം ഏല്‍ക്കാന്‍ പാടില്ലാത്തവയുമാണ് വെടിക്കോപ്പുകൾ.
വെടിക്കോപ്പുപുരയില്‍ അധികനാള്‍ ഇവ സൂക്ഷിച്ചു വയ്ക്കാന്‍ പാടില്ലെന്ന് പെസോ അധികൃതരും പറയുന്നു. നിര്‍വീര്യമാക്കാന്‍ സാധ്യമല്ലാത്തതരത്തിലാണ് മിക്കവയും നിര്‍മ്മിച്ചിരിക്കുന്നത് തന്നെ . മഴ പെയ്ത് മണ്ണിലേക്ക് തണുപ്പിറങ്ങുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടും. മഴമാറി കാലവസ്ഥ അനുയോജ്യമായാല്‍ അടുത്ത ദിവസം തന്നെ വെടിക്കെട്ട് നടത്തും. മഴ തുടര്‍ന്നാല്‍ വെടിക്കോപ്പുകള്‍ പൊട്ടിച്ച് നശിപ്പിക്കുന്നതിനെ പറ്റി തീരുമാനിക്കേണ്ടുന്നതിൻറെ ആലോചനയിലാണ് അധികൃതർ.