ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ഇന്ന് മുതല്‍ നിരോധനം

News Desk
കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണായക ചുവടുവെപ്പ്; പരിസ്ഥിതി സംരക്ഷണത്തിനായി രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് ഇന്ന് മുതല്‍ നിരോധനം, ന്യൂഡല്‍ഹി: രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നു. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉത്പാദനം, ഇറക്കുമതി, വിതരണം, വില്‍പ്പന തുടങ്ങിയവയ്‌ക്കാണ് നിരോധനം. പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് വിലക്കേര്‍പ്പെടുത്തി ഓർഡർ പുറപ്പെടുവിച്ചത്. മിഠായിയ്‌ക്ക് പുറത്തെ പ്ലാസ്റ്റിക് കവറുകള്‍, ബലൂണ്‍ പോലുള്ള സാധനങ്ങളിലെ പ്ലാസ്റ്റിക് കോലുകള്‍, പ്ലാസ്റ്റിക് പാത്രങ്ങള്‍, ക്ഷണക്കത്തുകള്‍, സിഗരറ്റ് പാക്കറ്റ്, പിവിസി ബാനറുകള്‍, പോസ്ട്രിന്‍ അലങ്കാര വസ്തുക്കള്‍ എന്നിവയ്‌ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയും സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ നിര്‍ദ്ദേശം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനാണ് നിര്‍ദ്ദേശം. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഉപയോഗിച്ചാല്‍ വ്യക്തികള്‍ക്കും വീടുകള്‍ക്കും അഞ്ഞൂറ് രൂപ പിഴ ചുമത്തും. ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ നിന്നും 5000 രൂപയായിരിക്കും പിഴയായി ഈടാക്കുക. ഇതിന് പുറമേ അഞ്ച് വര്‍ഷംവരെ തടവോ 1 ലക്ഷം രൂപ പിഴയോ ലഭിച്ചേക്കാവുന്നതുമാണ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ നിര്‍മ്മാണത്തിന് അനുമതിയുണ്ടായിരിക്കില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട് . ഇത്തരം പ്ലാസ്റ്റിക്കുകള്‍ ഉത്പാദനവും ഉപയോഗവും തടയാന്‍ പ്രത്യേക കണ്‍ട്രോള്‍ റൂമുകളും സ്‌ക്വാഡുകള്‍ രൂപീകരിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതായി അറിയിപ്പുമുണ്ട്.