യുവാവിനെ ആക്രമിച്ച് കവർച്ച നടത്തി രണ്ട് വർഷം ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ

News Desk
യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ, രണ്ട് വർഷം ഒളിവിലായിരുന്ന പ്രധാന പ്രതി പിടിയിൽ തിരുവനന്തപുരം. മാരകായുധങ്ങളുമായി യുവാവിനെ ആക്രമിച്ച് കവർച്ച നടത്തിയ സംഘത്തിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടിയതായി സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ അറിയിച്ചു. തിരുവല്ലം കോളിയൂർ വാഴത്തോട്ടം മേലെ പുത്തൻ വീട്ടിൽ നന്ദു എന്നു വിളിക്കുന്ന അജിത് (22) നെയാണ് നേമം പോലീസ് പിടികൂടിയത്. 2020 ഒക്ടോബർ മാസമാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. ബൈക്ക് ഓടിക്കാൻ നൽകാത്തതിലുള്ള വിരോധം മൂലം അഖിൽ ദേവ് എന്നയാളെയാണ് അജിത് ഉൾപ്പെട്ട സംഘം വാളും വെട്ടുകത്തിയുമായി മാരകമായി ആക്രമിച്ച് ബൈക്കും മൊബൈൽ ഫോണും കവർന്നത്.സംഘത്തിലെ ദീപു, വിഷ്ണു, ദീലീപ്, വിഷ്ണു എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു.രണ്ട് വർഷമായി ഒളിവിൽ കഴിഞ്ഞ ഇയാളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് അജിത് പിടിയിലായത്. തിരുവല്ലം പോലീസ് സ്റ്റേഷൻ വാഹനം തകർത്ത കേസ്സിലും പ്രതിയാണിയാൾ. ഫോർട്ട് ഏ.സി.പി ഷാജിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ എസ്.ഐമാരായ വിപിൻ, പ്രസാദ്, സുബ്രമണ്യൻ പോറ്റി, ,എ.എസ്.ഐമാരായ പത്മകുമാർ, ശ്രീകുമാർ, എസ്.സി.പി. മണിമേഘല സി.പി.ഒമാരായ ഗിരി, ഉണ്ണികൃഷ്ണൻ, ബിനു, ഗോപകുമാർ എന്നിവരടങ്ങിയ പോലീസ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു