പെൺകുട്ടിയെ ആക്രമിച്ച് കവർച്ച നടത്തി ഒളിവിൽപോയ പ്രതി രണ്ടു വർഷത്തിനു ശേഷം പിടിയിൽ

News Desk
പെൺകുട്ടിയെ ആക്രമിച്ച് കവർച്ച നടത്തിയ കേസ്സിൽ രണ്ടു വർഷം ഒളിവിലായിരുന്ന പ്രതി പിടിയിൽ, തിരുവനന്തപുരം: പെൺകുട്ടിയെ ആക്രമിച്ച് കവർച്ച നടത്തിയ ശേഷം രണ്ട് വർഷത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയതായി ഐജിപിയും സിറ്റി പോലീസ് കമ്മീ ഷണറുമായ ജി. സ്പർജൻ കുമാർ അറിയിച്ചു. നേമം എസ്റ്റേറ്റ് സത്യൻ നഗറിൽ തുണ്ടു വിളാകത്ത് വീട്ടിൽ തമ്പിയെന്ന് വിളിക്കുന്ന ഷാജു (33) വിനെയാണ് നേമം പോലീസ് അറസ്റ്റ് ചെയ്തത്. 2020 മാർച്ച് മാസമാണ് കേസ്സിനാസ്പദമായ സംഭവം നടന്നത്. നേമം സത്യൻ നഗർ ഭാഗത്തുള്ള വീട്ടിൽക്കയറി ഷാജു ഉൾപ്പെട്ട നാൽവർ സംഘം പെൺകുട്ടിയെ ആക്രമിച്ച് പണവും എ.ടി.എം കാർഡും കവർച്ച നടത്തിയിരുന്നു. സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേരെ പോലീസ് പിടികൂടിയിരുന്നെങ്കിലും കേസിലെ മുഖ്യപ്രതിയായ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ദീർഘനാളായി ഒളിവിലായിരുന്ന പ്രതിയെ പിടികൂടാനായുള്ള പ്രത്യേക അന്വേഷണ സംഘം രൂപികരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ടു വർഷത്തിന് ശേഷം ഇയാൾ പിടിയിലായത്. ഫോർട്ട് ഏ. സി.പി ഷാജിയുടെ നേതൃത്വത്തിൽ നേമം എസ്.എച്ച്. ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, അജിത്കുമാർ, സുബ്രമണ്യൻ പോറ്റി എ.എസ്.ഐമാരായ അജിത്കുമാർ, ശ്രീകുമാർ സി.പി.ഒമാരായ അഭിറാം, ഗിരി, ലതീഷ്, രാജശേഖരൻ, സജു, സാജൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.